Kottotty.com

Saturday

എന്‍ഡോസള്‍ഫാന്‍ - കണ്ണുണ്ടായാല്‍ പോരാ കാണണം

ഒടുവില്‍ നമ്മള്‍ പ്രതീക്ഷിച്ചതെന്തോ അതുതന്നെ സംഭവിച്ചിരിക്കുന്നു. എന്‍ഡോസല്‍ഫാന്‍ നിരോധനം വേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നു. സ്റ്റോക്ക്‍ഹോം പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ ഇന്ത്യയുടെ നിലപാട് തിരുത്താനും തയ്യാറില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇത്രയധികം ചര്‍ച്ചാവിഷയമായ ഗുരുതരമായ വിഷയം ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വളരെ നിസ്സാരമായാണു തോന്നുന്നത്. എന്‍ഡോസള്‍ഫാന്റെ വിപത്തുകള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ പതിനഞ്ചിലധികം വരുന്ന അന്വേഷണ കമ്മിറ്റികള്‍ അതിന് ക്ലീന്‍ ചിറ്റ് നല്‍കി ആദരിച്ചു. എന്നാല്‍ എന്നാല്‍ എന്‍ഡോസള്‍ഫാനെ മനസ്സിലാക്കാന്‍ ഒരു കമ്മിറ്റിയുടെയും ആവശ്യമില്ല. അത് ദുരന്തം വിതച്ച ദേശങ്ങളിലൂടെ ഒന്നു നടക്കാനുള്ള മനസ്സുണ്ടായാല്‍ത്തന്നെ അതിന്റെ ഭീകരത മനസ്സിലാക്കാം. അതിന് ഒരു പതിനാറാം കമ്മിറ്റി ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

1977-78 കാലത്ത് കാസറഗോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തുടങ്ങിവച്ച മരുന്നുതളിക്കല്‍ പ്രക്രിയ ഏതാണ്ട് രണ്ടായിരാമാണ്ടുവരെ തുടര്‍ന്നിരുന്നു എന്നതാണു വസ്തുത. ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകളിലെ 4500നു മുകളില്‍ വരുന്ന കശുമാവിന്‍ തോട്ടങ്ങളിലെ ഇരുപതു വര്‍ഷത്തിലേറെയുള്ള എന്‍ഡോസള്‍ഫാന്‍ ഉപയോഗം പ്രദേശത്തെ വായു, വെള്ളം, ഭക്ഷണം, ആരോഗ്യം, ജനിതക ഘടന മുതലായവ വിവരിക്കാന്‍ കഴിയാത്തവിധം കേടുവരുത്തിയിട്ടുള്ളതു നമുക്കറിയാം. എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ അജ്ഞാതമാണ്. സര്‍ക്കാര്‍കണക്കില്‍ അത് ഇരുന്നൂറില്‍ താഴെ മാത്രം. നാമമാത്രമായ സാമ്പത്തിക സഹായം ഒരു വിഭാഗത്തിനു കിട്ടിയെന്നതൊഴിച്ചാല്‍ ബഹുഭൂരിപക്ഷത്തിന്റെയും കാര്യം കഷ്ടമാണ്.

1950ല്‍ അമേരിക്കയില്‍ വികസിപ്പിസിച്ചെടുത്ത ഈ കീടനാശിനി മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ അതിന്റെ ഉല്പാദനവും വിതരണവും ഉപയോഗവും നിര്‍ത്തിവക്കുകയിണ്ടായി. തുടര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളടക്കം 63ല്‍പ്പരം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. ഓര്‍ഗാനോ ക്ലോറിന്‍ എന്ന പൊതു വിഭാഗത്തില്‍പ്പെടുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനി അമേരിക്കയിലെ Bayer cropscience ആയിരുന്നു. മാനവരാശിയുടെ നിലനില്‍പ്പിന് ദോഷകരമാണെന്നറിഞ്ഞിട്ടുകൂടി 1980കളില്‍ 9000 മെട്രിക് ടണ്‍ കീടനാശിനി ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ചുകൂട്ടി. ഉല്പാദനത്തില്‍ പകുതി കയറ്റുമതിക്കാണ് ഉപയോഗിച്ചത്. എഫിഡുകള്‍, കിഴങ്ങുവണ്ട്, വെള്ളീച്ച, തേയിലക്കൊതുക് തുടങ്ങിയ കീടങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്ന സാധാരണ കീടനാശിനിയായി വിതരണം നടത്തിയെങ്കിലും അതുപയോഗിക്കുമ്പോഴുണ്ടാകുന്ന ഗുരുതരാവസ്ഥ വൈകാതെ തിരിച്ചറിയുകയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അശാസ്ത്രീയവും സുരക്ഷിതത്വമില്ലാത്തതുമായ ഉപയോഗമാണ് എന്‍ഡോസള്‍ഫാന്‍ വിനാശകാരിയായ വിപത്താണെന്ന് നമ്മോടു വിളിച്ചുപറഞ്ഞത്.

മനുഷ്യരില്‍ പ്രത്യക്ഷമായിത്തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇതിന്റെ ഉപയോഗം സൃഷ്ടിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്റെ സാന്നിദ്ധ്യത്തില്‍ ജീവിതം നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം തലമുറകളോളം പിന്തുടരുന്ന ജനിതക വൈകല്യമാണു ഫലം. ഇത് ഇപ്പോള്‍ ഏറ്റവുമധികം അനുഭവിക്കുന്നതും കാസര്‍ഗോഡ് ജില്ലയിലാണ്. ശരീരാവയവങ്ങളുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടല്‍, ലൈംഗിക വളര്‍ച്ചാശേഷിയില്ലായ്മ, ബുദ്ധിമാന്ദ്യം മുതലായവ ഇതിന്റെ അനന്തര ഫലങ്ങളാണ്. മനുഷ്യരില്‍ ഒരുകിലോക്ക് 0.006ല്‍ കൂടുതല്‍ ഉള്ളില്‍ ചെന്നാല്‍ ഉടന്‍ മരണമാണു ഫലം. കുട്ടികളിലാകട്ടെ ഇത് 0.0006 മാത്രമാണ്.

എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളില്‍ നിന്ന് നാളിതുവരെ ഒരു ചില്ലിക്കാശ് ലാഭമുണ്ടായിട്ടില്ലെന്നത് ഒരു വസ്തുതയാണ്. തോട്ടങ്ങളിലെ ചെലവിനുള്ള തുക ഇപ്പോഴും കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നുതന്നെയാണ് എടുക്കുന്നത്. പിന്നെ എന്തിനു വേണ്ടിയാണ് ഒരു വലിയ ജനസമൂഹത്തിന് തീരാദുരിതങ്ങള്‍ സമ്മാനിച്ചതെന്ന് മനസ്സിലാകുന്നില്ല.

ആകാശത്തുനിന്നുള്ള മരുന്നുതളിക്കല്‍ പരിപാടി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നുവെന്ന മന്ത്രിസഭയുടെ വിശദീകരണം കോര്‍പ്പറേഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നുണ്ട്. പത്തുവര്‍ഷത്തിലധികമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിവച്ചിട്ടും തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ദുരിതം സാമാന്യജനത്തിനു തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പോള്‍ നാം കാണുന്നത് എന്‍ഡോസള്‍ഫാന്‍ എന്നതുകൊണ്ട് നമുക്കു സംഭവിക്കുന്ന കൊടിയ വിപത്തിന്റെ തുടക്കം മാത്രമാണെന്നാണ് മനസ്സിലാക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ചിട്ടുള്ള പ്രശ്നങ്ങള്‍ കേവലം നഷ്ടപരിഹാരത്തില്‍ ഒതുക്കാവുന്ന ഒന്നല്ല. കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് കഴിഞ്ഞ എട്ടുവര്‍ഷക്കാലം കേരളത്തില്‍ വ്യാപകമായി എന്ഡോസള്‍ഫാന്‍ തളിക്കല്‍ നടത്തിയതെന്ന് കേന്ദ്രം തന്നെ പറയുമ്പോള്‍ ഇതിനെതിരേ നടപടിയെടുക്കാതിരുന്നത് എന്തെന്നുള്ള ചോദ്യം ബാക്കിയാവുന്നു. അനിയന്ത്രിതമായ ഈ മരുന്നുതളിക്കെതിരേ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മ എന്ന മനുഷ്യസ്നേഹി ഹോസ്‌ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ നിന്ന് നേടിയെടുത്ത സ്റ്റേ ഓര്‍ഡര്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുപഠിക്കേണ്ടതാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഇതുപോലുള്ള ഒരു ചെറിയ വിഭാഗം മാത്രമാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി ശബ്ദിക്കാനുള്ളത്. 35 വര്‍ഷത്തിലധികമായി ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന, ശേഷിച്ചവരെ ജീവച്ഛവങ്ങളാക്കി നരകയതന സമ്മാനിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മഹാമാരിയെ നിസ്സാരവല്‍ക്കരിച്ചു കാണിക്കുന്നത് കണ്ടുനില്‍ക്കാന്‍ പറ്റുന്നില്ല. ജനീവാ കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചിരുന്നു. ഇതിനെ വെള്ളപൂശാനുള്ള കുത്സിത ശ്രമങ്ങള്‍തന്നെയാണ് ഇപ്പോഴും നടക്കുന്നത്. എഴുപതില്‍പ്പരം രാജ്യങ്ങള്‍ അപകടം മുന്‍കൂട്ടിക്കണ്ട് വലിച്ചെറിഞ്ഞ ഇതിനെ ക്ലീന്‍ചിറ്റ് നല്‍കി കുടിയിരുത്തുന്നത് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തം ക്ഷണിച്ചു വരുത്താനാണ്.

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തില്‍ ഇന്ത്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണുള്ളത്. ഉല്‍പാദനത്തിന്റെ പകുതിയും കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് ആണു നിര്‍മ്മാണക്കമ്പനി. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ഉപയോഗിക്കാതെ ഫേസര്‍, ബെന്‍സോയ്‌പിന്‍, തയോണെക്സ്, എന്‍ഡോസില്‍ എന്നിങ്ങനെയുള്ള പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ബേയര്‍ ക്രോപ് സയന്‍സ് ആണുപയോഗിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിനു തൊട്ടുമുമ്പു മുതല്‍ മരുന്നുതളിക്കല്‍ കഴിഞ്ഞ് 20 ദിവസം വരെ പ്രദേശത്ത് ആള്‍ക്കാര്‍ താമസിക്കാന്‍ പാടില്ലെന്നാണു കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. കുളവും കിണറും സമീപത്തുള്ള എല്ലാ ജലസ്രോതസ്സുകളും മൂടിയിടണമെന്നും പ്രസ്തുത നിര്‍ദ്ദേശത്തിലുള്ളതാണ്. മരുന്നുതളിക്കുമ്പോള്‍ പാലിക്കേണ്ട ഉയരം ഇതില്‍ പ്രധാനമാണ്. ഇത്തരം നിയന്ത്രണങ്ങള്‍ മരുന്നുതളിക്കല്‍ പ്രക്രിയയില്‍ പാലിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം എത്രകണ്ട് പ്രായോഗിക തലത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നത് അന്വേഷിക്കേണ്ടതുണ്ട്. കര്‍ശനമായിത്തന്നെ ഇതെല്ലാം പാലിക്കപ്പെട്ട രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്റെ ദോഷഫലം കുറഞ്ഞതായി റിപ്പോര്‍ട്ടുമില്ല. എന്‍ഡോസള്‍ഫാന്‍ ഉപേക്ഷിച്ചു കൃഷിനടത്തിയ പ്രദേശങ്ങളിലൊന്നും തന്നെ ഉല്‍പാദനത്തില്‍ കുറവു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പക്ഷേ ഇന്ത്യന്‍ ഭരണകൂടം ഈ സ്ഥിതിഗതികളും വാദഗതികളും പാടേ തിരസ്കരിക്കുന്നതാണ് നാം കാണുന്നത്.

National Institute of Occupational Health എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനറിപ്പോര്‍ട്ട് കാസറഗോഡ് ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള കാരണം എന്‍ഡോസള്‍ഫാനാണെന്ന് ഉറപ്പിച്ചു പറയുന്നു. 1968ലെ ഇന്ത്യന്‍ ഇന്‍സെക്ടിസൈഡ് ആക്ടിന്റെ (Indian Insecticide Act) ഗുരുതരമായ ലംഘനമാണ് ഇവിടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതിലൂടെ നടന്നത്. ഇതുവരെയുള്ള പഠനങ്ങളെല്ലാം എന്‍ഡോസള്‍ഫാനെതിരെയാണു വിരല്‍ ചൂണ്ടുന്നത്. മാനവരാശിയെ ഒന്നാകെ തീരാ ദുരിതത്തിലാഴ്ത്തുന്ന ഈ കൊടിയ വിപത്തിനെ എന്തു ത്യാഗം സഹിച്ചും നമുക്ക് ഒഴിവാക്കിയെടുക്കേണ്ടതുണ്ട്.

Sunday

സ്‌ത്രീസംരക്ഷണത്താല്‍ കൈവരുന്നത്

"പര്‍വ്വതങ്ങളെ ഈ ഭൂമിയുടെ ആണികളാക്കി നാം വച്ചിരിയ്ക്കുന്നു".

നമ്മുടെ മാറിയ ചിന്താ വ്യവസ്ഥിതിയില്‍ ഈ വചനത്തെ ശ്രദ്ധിച്ചാല്‍ നമ്മുടെ കുടുംബ-സമൂഹത്തിലും സമാന വാചകം അതു നമുക്കറിയാവുന്നതായിരുന്നിട്ടു കൂടി ഒന്നുംകൂടി ഓര്‍ക്കേണ്ടിയിരിയ്ക്കുന്നു.

"കുടുംബങ്ങളെ സമൂഹത്തിന്റെ ആണിക്കല്ലുകളായി നാം തീരുമാനിയ്ക്കണം".

പക്ഷേ നമ്മുടെ കുടുംബങ്ങളില്‍ അസ്വാരസ്യത്തിന്റെയും അസഹിഷ്ണുതയുടേയും ബദ്ധവൈരത്തിന്റെയും പര്യായങ്ങളയി നമ്മുടെ കുടുംബ ബന്ധങ്ങള്‍ മാറിക്കൊണ്ടിരിയ്ക്കുന്നു. പുരോഗതിയുടെ പാതയില്‍ അതിദ്രുതം മുന്നേറിക്കൊണ്ടിരിയ്ക്കുന്ന നാമോരോരുത്തരുടേയും കുടുംബങ്ങളിലെ ബന്ധ ശൈഥില്യവും ഒപ്പം വളരുന്നുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും.

ഇത് ഒരു സ്ത്രീപക്ഷ കുറിപ്പായി കാണരുതെന്നാണ് എന്റെ ആഗ്രഹം. പക്ഷം പിടിയ്ക്കുന്നതു തന്നെയാണു സ്ത്രീസമൂഹത്തിന്റെ പ്രധാന പ്രശ്നവും. സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും തുല്യ പരിഗണന ലഭിയ്ക്കണം. അതു പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വ്യത്യാസത്തോടെ ആവരുത്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു കനിഞ്ഞു നല്‍കുന്ന ഔദാര്യം പോലെയാണ് പലപ്പോഴും പലതിനേയും നമുക്ക് അനുഭവപ്പെടുന്നത്. സംവരണംപോലെയുള്ള സംഗതികള്‍ അതില്‍നിന്നും ഉടലെടുത്തതാണെന്നാണ് എനിയ്ക്കു തോന്നുന്നത്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട വിധത്തില്‍ അല്ലെങ്കില്‍ പുരുഷന്റെ ആജ്ഞാനുവര്‍ത്തിയായി കഴിയേണ്ടവളാണു താനെന്ന മനോഭാവത്തില്‍ കഴിഞ്ഞുവന്ന ഒരു തലമുറയുടെ ഉപബോധ വിചിന്തനങ്ങളാവണം ഇപ്പോഴും ഈ അസ്ഥിരതയ്ക്കു കാരണം. പാരമ്പര്യമായി നമുക്കു കൈവരുന്നവയില്‍ നമ്മുടെ ഉപബോധ മനസ്സും ഉള്‍പ്പെടുന്നുണ്ടെന്നു ഞാന്‍ കരുതുന്നു. പഴയ തലമുറയില്‍ കുടുംബത്തിന്റെ അകത്തളങ്ങളില്‍ കൊട്ടിയടയ്ക്കപ്പെട്ട് പുരുഷന്മാരുടെ ആജ്ഞാനുവര്‍ത്തികളായും ആഗ്രഹപൂര്‍ത്തീകണ ഉപകരണമായും കഴിഞ്ഞുപോന്ന, അങ്ങനെമാത്രം ജീവിയ്ക്കുന്നതാണു സ്ത്രീസംസ്കാരമെന്നു വിശ്വസിച്ചിരുന്ന സ്ത്രീസമൂഹത്തിന്റെ ഉപബോധമനസ്സുകളില്‍ ഉണ്ടാക്കിയ പ്രോഗ്രാമുകള്‍ അനന്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഇന്നത്തെ കുടുംബങ്ങളിലെ അവരുടെ സ്വന്തം സ്ഥാനാവസ്ഥയുടെ കാരണങ്ങളും കുഴപ്പങ്ങളുമായി അവ പരിണമിയ്ക്കുന്നു.

സ്ത്രീസംരക്ഷണ നിയമം എന്ന പ്രായോഗം തന്നെ തെറ്റാണ്. സമൂഹത്തില്‍ സ്ത്രീയ്ക്കു മാത്രമായി ഒരു നിയമത്തിന്റെ ആവശ്യകത എനിയ്ക്കു മനസ്സിലാവുന്നില്ല. പുരുഷനും സ്ത്രീയുമില്ലാതെ എന്തു സമൂഹം ? സ്ത്രീസംരക്ഷണമെന്നു പറയുന്നതിലൂടെ സ്ത്രീകള്‍ സമൂഹത്തില്‍ അശരണരും ആലംബമറ്റവരും പുരുഷന്റെ സഹായംകൊണ്ടു മാത്രം ജീവിയ്ക്കേണ്ടവളുമാണെന്ന ഒരു സന്ദേശം പ്രചരിപ്പിയ്ക്കപ്പെടുന്നുണ്ട്. സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിധത്തിലുള്ള സംസാരവും സംസ്‌കാരവും പ്രവൃത്തിയും മാറാനാണ് ഇവിടെ നിയമം വരേണ്ടത്. അല്ലാതെ സ്ത്രീയെ സംരക്ഷിയ്ക്കാനെന്ന വിധത്തില്‍ അവള്‍ പുരുഷനെക്കാള്‍ താഴേക്കിടയിലുള്ളവരാണെന്ന് പ്രചരിപ്പിയ്ക്കാനല്ല. സ്ത്രീയുടെ സംരക്ഷകരായി ചമയുന്നവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. അവളുടെ അനന്ത തലമുറയില്‍ പുരുഷന്മാരുണ്ടാവും, യാത്ര ആ സ്ത്രീയില്‍ അവസാനിയ്ക്കുന്നില്ല. സമൂഹത്തിന്റെ മുഖ്യധാരകളിലേയ്ക്ക് സ്ത്രീകള്‍ എത്താന്‍ പ്രയാസപ്പെടുന്നതിന്റെയും എത്താതിരിയ്ക്കുന്നതിന്റെയും കാരണവും ഇതൊക്കെത്തന്നെയാണ്. പുരുഷന്മാരുടെ അധീനതയില്‍ മാത്രം ജീവീയ്ക്കേണ്ടവളാണെന്ന അവളുടെ വിശ്വാസവും അങ്ങനെതന്നെയാണു ജീവിയ്ക്കേണ്ടതെന്ന പുരുഷന്റെ ആഗ്രഹവും ഇതിന്റെ കാരണമായി നിലകൊള്ളുന്നു. ആ നിലയ്ക്കാണെങ്കില്‍ ഈ നിയമം ഉപയോഗപ്പെടുത്താമെന്നു മാത്രം.

ഒരു കുഞ്ഞിനു കളിപ്പാട്ടം വാങ്ങുന്നതു മുതല്‍ സ്ത്രീപുരുഷ വിവേചനം പ്രത്യക്ഷത്തില്‍ ആരംഭിയ്ക്കുന്നു. ഇതാവട്ടെ പരമ്പഗാതമായി നാം കണ്ടുവരുന്നതാണ്. കാറ്, തോക്ക് മുതലായ കളിപ്പാട്ടങ്ങള്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടി നാം തെരഞ്ഞെടുക്കുമ്പോള്‍ പാചക സാമഗ്രികളും പാവക്കുട്ടിയും പെണ്‍കുഞ്ഞിനു നാം സമ്മാനിയ്ക്കുന്നു. സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരല്ലെന്നും അങ്ങനെ ആവേണ്ടതില്ലെന്നും നമ്മുടെയൊക്കെ മനസ്സുകളില്‍ ആദ്യാക്ഷരി കുറിയ്ക്കുന്നതും അവിടെനിന്നുതന്നെ. അടുക്കളയും പരിസരങ്ങളും മാത്രം അവളുടെ മനസ്സില്‍ കുത്തി നിറയ്ക്കപ്പെടുമ്പോള്‍ വിശാലമായ ലോകമാണ് അവന്റെ മനസ്സില്‍ നിറയുന്നത്. ഈ വ്യത്യാസം ഒഴിവാക്കിയാല്‍ത്തന്നെ നമ്മുടെ സമൂഹത്തിന്റെ സ്വഭാവത്തില്‍ കാതലായ മാറ്റം വരും. കാരണം ഉപബോധ മനസ്സുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന പ്രോഗ്രാമുകളാണ് പില്‍ക്കാല ജീവിതത്തിനാധാരം.

അവളുടെ വളര്‍ച്ചാഘട്ടങ്ങള്‍ നോക്കൂ.., ഭീതിയുടെ നിഴലിലാണ് അവള്‍ വളരുന്നത്. " നീയൊരു പെണ്ണാ, അതോര്‍മ്മവേണം.." എന്നു പറയുമ്പോള്‍ത്തന്നെ പെണ്ണ് എന്നത് ഏതുനിമിഷവും അപകടം സംഭവിയ്ക്കാവുന്ന എന്തോ ഒന്നാണെന്ന, പുരുഷന്റേയും അവന്റെ സമൂഹത്തിന്റേയും കീഴില്‍മാത്രം കാലം നീക്കേണ്ടവളാണെന്ന ചിന്തകള്‍ വളര്‍ത്തുന്ന പ്രോഗ്രാമുകള്‍ക്ക് ഫലപ്രാപ്തിയുണ്ടാക്കുന്നു. ഫലമോ, പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു വിഭാഗമായി അവര്‍ വളര്‍ന്നു വരുന്നു. പുരുഷനു മാത്രം കഴിയുന്നവ സ്ത്രീകള്‍ മാത്രം ചെയ്യേണ്ടവ എന്നിങ്ങനെ വേര്‍തിരിച്ച് അവരുടെ പ്രവൃത്തികള്‍ മാറ്റപ്പെടുന്നു.

സാമൂഹിക സദസ്സുകളില്‍ പുരുഷനും സ്ത്രീയും ഒരുമിച്ചിരിയ്ക്കുന്നത് ഒരു മഹാപരാധമായി നാം കാണുന്നു. ഒരുമിച്ചൊരു ബസ്സില്‍ യാത്രചെയ്യേണ്ടിവരുമ്പോള്‍ സ്ത്രീയും പുരുഷനും പെരുമാറുന്നതെങ്ങനെയെന്ന് നാം നിത്യേന കാണുന്നതാണ്. ഒരേപദവിയില്‍ ജോലിചെയ്യുന്ന പുരുഷനും സ്ത്രീയും ഒരുമിച്ചൊരു വിവാഹത്തിനു ചെന്നാല്‍ പുരുഷന് ഉമ്മറത്ത് ഇരിപ്പിടം ലഭിയ്ക്കും. സ്ത്രീയോട് അകത്തേയ്ക്കു പോയ്‌ക്കൊള്ളാന്‍ അനുഭാവപൂര്‍വ്വം പറയും, കാരണം അവളുടെ സ്ഥാനം അടുക്കളയാണല്ലോ ! ഒരേ ക്ഷണം കിട്ടി ഒരേസ്ഥലത്തു വന്നവര്‍ക്ക് രണ്ടു സ്ഥാനം കല്‍പ്പിച്ചുകൊടുക്കുന്നതിലെ ഉദാത്തന്യായമെന്താണെന്ന് എനിയ്ക്കു മനസ്സിലാവുന്നില്ല. അവള്‍ ഉമ്മറത്തിരുന്നാല്‍ എന്താണു സംഭവിയ്ക്കുക? ഈ വിവേചനം അറിയാതെയെങ്കിലും സ്ത്രീസമൂഹത്തിന്റെ ഘാതകരാവുന്നുണ്ടെന്ന് ആലോചിച്ചാല്‍ മനസ്സിലാവും. കാണുന്നിടെത്തെല്ലാം സ്ത്രീ പീഡിപ്പിയ്ക്കപെടുന്നത് ഈ വിവേചനം വികലമനസ്സുകളിലുണ്ടാക്കിയ വിശ്വാസങ്ങള്‍ കാരണമാണ്. വെറും ലൈംഗികോപകരണം മാത്രമായി സ്ത്രീയെ മനസ്സിലാക്കുന്നതിലെ ഗുരുതരമായ പരിണിത ഫലങ്ങളാണ്. സംസാരത്തിലും സ്വഭാവത്തിലുമെല്ലാം നമ്മള്‍, വ്യത്യസ്ഥ പ്രോഗ്രാമുകള്‍ നിറച്ചു വളര്‍ത്തിവരുന്ന സമൂഹമാണിവിടെ പ്രവര്‍ത്തിയ്ക്കുന്നതെന്ന് നമുക്കു മനസ്സിലാക്കാം.

തെറ്റുചെയ്യപ്പെടുന്ന സമൂഹത്തില്‍ പുരുഷനും സ്ത്രീയും തുല്യ പങ്കാളികളാണെന്നിരിക്കെ സ്ത്രീയ്‌ക്കുമാത്രം കന്യകാത്വവും പവിത്രതയും സൂക്ഷിക്കാനുള്ള ബാധ്യത കല്പിച്ചുകൊടുത്തതും വിചിത്രമായ സംഗതിയാണ്. പുരുഷന്റെ സത്യസന്ധത അളക്കാന്‍ അളവുകോകില്ലാത്തത് അവരുടെ ഭാഗ്യമായി പുരുഷന്മാര്‍ കരുതുന്നു. ഗര്‍ഭം എന്നത് സ്ത്രീയുടെ അവകാശമായതും അത് സ്ത്രീയില്‍ മാത്രം സംഭവിക്കുന്നതും മാത്രമാണ് ഇന്ന് സ്ത്രീയുടെ മുഖ്യ പ്രശ്നമായി കാണുന്നത്. പുരുഷന്‍ തെറ്റു ചെയ്താലും അതിന്റെ ശിഷ്ടം പേറേണ്ടിവരുന്നത് സ്ത്രീ തന്നെയാണ് എന്നതാണ് പുരുഷന്മാരെ സ്ത്രീകളുടെ അധിപന്മാരായി ചിത്രീകരിയ്ക്കാന്‍ കാരണമായി ഇവിടെ കണ്ടെത്താന്‍ കഴിയുന്നത്. സമൂഹം പുരുഷന്റെ തെറ്റിനെ കശാപ്പുചെയ്യുന്നതു കാണാന്‍ ഒരുപാട് അലയേണ്ടി വരും, ചിലപ്പോഴെങ്കിലും അതു കാണാനും കഴിഞ്ഞെന്നു വരില്ല.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയുമൊക്കെ കൊടുക്കല്‍-വാങ്ങലാണു ജീവിതം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കടം കൊടുക്കലും വാങ്ങലുമാണ് യഥാര്‍ത്ഥ ജീവിതം. മക്കള്‍, മാതാപിതാക്കള്‍, മറ്റുള്ളവര്‍ തുടങ്ങി കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന കുടുംബങ്ങളില്‍ ശാന്തി വിളയും. സ്ത്രീയും പുരുഷനും ഒരേചിറകില്‍ പറക്കുമ്പോള്‍ ആ കുടുംബം സന്തുഷ്ടികൊണ്ടു നിറയും. സ്ത്രീ-പുരുഷ വിവേചനം നടക്കുന്ന കുടുംബങ്ങളിലാണ് അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതും അതു കുടുംബത്തെ തകര്‍ത്തുകളയുന്നതും. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ വളര്‍ന്നു ജീവിച്ചു ചിന്തിച്ചു പ്രവര്‍ത്തിയ്ക്കുന്ന ഒരു സമൂഹത്തിലേ സൌമ്യമാര്‍ക്കു രക്ഷയുള്ളൂ. അങ്ങനെയുള്ള സമൂഹത്തില്‍ സൌമ്യമാര്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാന് കഴിയും.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes